തിരുവനന്തപുരം: അടിമാലി കൂമ്പൻപാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിന് കാരണം കണ്ടെത്താനുള്ള പരിശോധനകൾ ഇന്ന് തുടങ്ങും. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് തയാറാക്കും. ജിയോളജി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധന നടത്തുക.
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് കാരണമെന്നാണ് പരാതി. ഇക്കാര്യത്തിലെ വസ്തുതകൾ അന്വേഷിക്കലാണ് പ്രത്യേക സംഘത്തിന്റെ പ്രധാന ദൗത്യം. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസം കൊണ്ട് സമഗ്ര റിപ്പോർട്ടും സമർപ്പിക്കാനാണ് കളക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ രണ്ടു ദിവസത്തിനകം താൽക്കാലികമായി പുനരധിവസിപ്പിക്കും. കെഎസ്ഇബിയുടെ ഒഴിഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സുകളിലേക്കാണ് ഇവരെ മാറ്റുക.